വീണ്ടും തലപൊക്കി കോവിഡ്; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

വീണ്ടും തലപൊക്കി കോവിഡ്; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ സാര്‍സ് കോവ് 2 വൈറസിന്റെ ചില പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിന്റെ സമീപകാല റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് ഇന്ത്യയിലെ കോവിഡ് സാഹചര്യം അവലോകനം ചെയ്ത് കേന്ദ്രം. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി.കെ മിഷറിന്റെ അധ്യക്ഷതയില്‍ ആഗോളവും ദേശീയവുമായ കോവിഡ് സാഹചര്യം, പ്രചാരത്തിലുള്ള പുതിയ വകഭേദങ്ങള്‍, അവയുടെ പൊതുജനാരോഗ്യ ആഘാതം എന്നിവ അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗം ചേര്‍ന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. കോവിഡ് പോസിറ്റീവായവരുടെ ജീനോം സ്വീക്വന്‍സിങിന്റെ വിവരങ്ങള്‍ ക്രോഡീകരിച്ചു കൃത്യമായി നിരീക്ഷിക്കണമെന്ന് സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പുതിയതായി കണ്ടെത്തിയ വകഭേദങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബിഎ 2.86, ഇജി. 5 എന്നീ വകഭേദങ്ങളാണ് പുതിയതായി കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇജി. 5 അന്‍പതോളം രാജ്യങ്ങളിലും ബിഎ 2.86 നാല് രാജ്യങ്ങളിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ ലോകത്ത് 2,96,219 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ 223 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തതിന്റെ 0.075 ശതമാനം വരും ഇത്. നിലവില്‍ രാജ്യത്തെ കോവിഡ് സാഹചര്യം സുസ്ഥിരമായി നില്‍ക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.