ഇന്ത്യയുടെ കറന്‍സി മാറുമോ..? ഡോളറിന് ബദലായി ബ്രിക്സ് രാജ്യങ്ങള്‍ക്ക് ഏകീകൃത കറന്‍സി; ഇന്ത്യയുടെ നിലപാട് നിര്‍ണായകം

ഇന്ത്യയുടെ കറന്‍സി മാറുമോ..? ഡോളറിന് ബദലായി ബ്രിക്സ് രാജ്യങ്ങള്‍ക്ക് ഏകീകൃത കറന്‍സി; ഇന്ത്യയുടെ നിലപാട് നിര്‍ണായകം

ന്യൂഡല്‍ഹി: ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് യൂറോ മാതൃകയില്‍ കറന്‍സി കൊണ്ടുവരാന്‍ നീക്കം. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡോളറിനും യൂറോയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതിനായാണ് അന്താരാഷ്ട്ര വ്യാപാരത്തിലെ ഇടപാടുകള്‍ക്കായി ഏകീകൃത കറന്‍സി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ബ്രിക്‌സ് കറന്‍സിയെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലെ ഇന്ത്യയുടെ നിലപാട് നിര്‍ണായകമാണ്.

ബ്രിക്സ് കറന്‍സിയിലെ ഇന്ത്യയുടെ നിലപാട് മാസങ്ങള്‍ക്ക് മുമ്പേ വിദേശകാര്യ മന്ത്രി മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് ബ്രിക്സ് കറന്‍സിയോട് താത്പര്യമില്ല. സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്ത്യ പ്രാപ്തരാണ്. അതിനായി പുതിയ കറന്‍സിയുടെ ആവശ്യമില്ലെന്ന് അദേഹം വ്യക്തമാക്കിയിരുന്നു.
ദേശീയ കറന്‍സിയായ രൂപയുടെ മൂല്യം ശക്തിപ്പെടുത്തുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ന്നതാണ്. അതിനാല്‍ ഇന്ത്യയ്ക്ക് ബ്രിക്‌സ് കറന്‍സി ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയും. ഇന്ത്യയ്ക്ക് അമേരിക്കയുമായും യൂറോപ്പുമായും വ്യാപാര-സൈനിക മേഖലകളില്‍ നല്ല ബന്ധമാണുളളത്. അതിനാല്‍ ബ്രിക്‌സ് കറന്‍സിയുമായി മുന്നോട്ട് പോയി ബന്ധം ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ദക്ഷിണാഫ്രിക്ക -ഗ്രീക്ക് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു. ഓഗസ്റ്റ് 22 മുതല്‍ 24 വരെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ബ്രിക്സ് ഉച്ചകോടിയ്ക്ക് ശേഷം സംഘടിപ്പിക്കുന്ന 'ബ്രിക്സ് ആഫ്രിക്ക ഔട്ട് റീച്ച്. ബ്രിക്സ് പ്ലസ് ഡയലോഗ്' എന്ന പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

വൈവിദ്ധ്യമാര്‍ന്ന മേഖലകളില്‍ രാജ്യങ്ങള്‍ തമ്മിലുളള സഹകരണം വര്‍ധിപ്പിക്കാന്‍ ബ്രിക്സിലൂടെ സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയില്‍ ദക്ഷിണേന്ത്യയ്ക്ക് പ്രധാന്യമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.