ന്യൂഡൽഹി: മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 മരണം. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഥലത്ത് 35 തൊഴിലാളികൾ ഉണ്ടായിരുന്നു.. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിയന്തര രക്ഷാപ്രവർത്തനത്തിന് മിസോറാം മുഖ്യമന്ത്രി നിർദേശം നൽകി. 17 പേരുടെ മരണം സ്ഥിരീകരിച്ചെന്ന് മിസോറാം മുഖ്യമന്ത്രി പറഞ്ഞു. വടക്കു കിഴക്കന സംസ്ഥാനങ്ങളിലേക്ക് റെയിൽവേയ്ക്കുള്ള കവാടമായി നിർമിച്ച പാലമാണ് തകർന്നത്. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങളിൽ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകടം ബാധിച്ചവർക്ക് എല്ലാ സഹായവും ഉറപ്പ് വരുത്തുമെന്നും പ്രധാന മന്ത്രി കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.