ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടിയെ സഹപാഠികളെ കൊണ്ട് മുഖത്ത് അടിപ്പിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സ്‌കൂള്‍ അടച്ചിടാന്‍ നിര്‍ദേശം. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു.
അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം. ഉത്തര്‍പ്രദേശ് മുസഫര്‍നഗര്‍ ജില്ലയിലെ ഖുബ്ബാപൂര്‍ ഗ്രാമത്തിലെ സ്‌കൂളിലാണ് അധ്യാപിക തൃപ്ത ത്യാഗി ഏഴ് വയസുകാരനെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും ഇവര്‍ക്കെതിരെ നിസാര വകുപ്പുകളോടെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 323, 504 എന്നീ വകുപ്പുകളാണ് നിലവിലുള്ളത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണിവ.
കേസുമായി ബന്ധപ്പെട്ട് അധ്യാപികയെ ചോദ്യം ചെയ്യുന്ന അടക്കമുള്ള നടപടികള്‍ വൈകുകയാണ്. അധ്യാപികക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും എന്നാണ് സൂചന. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കുട്ടിയുടെ പിതാവ് ആരോപിച്ചു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ നരേഷ് ടികായത്തിന്റെ നേ തൃത്വത്തിലുള്ള ബികെയു നേതാക്കള്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരയായകുട്ടിയെ മര്‍ദിച്ച സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ചു.
അധ്യാപികയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സ്‌കൂളിന് വിശദീകരണം ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടിസ് നല്‍കിയിട്ടുണ്ട്.