ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അതിക്രമം. ഇംഫാലിലെ ന്യൂ ലാമ്പുലെയ്ൻ പ്രദേശത്താണ് മൂന്ന് വീടുകൾക്ക് അജ്ഞാതർ തീയിട്ടത്. ആളൊഴിഞ്ഞ വീടുകൾക്കാണ് തീയിട്ടത്. പ്രദേശത്ത് ആൾക്കൂട്ടം തടിച്ചു കൂടിയതോടെ ഇവരെ പിരിച്ചുവിടാനായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്തു കേന്ദ്ര, സംസ്ഥാന സേനകളെ വിന്ന്യസിക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു.
അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകൾ അജ്ഞാതർ തട്ടിയെടുത്തു. ഫാമിലി വെൽഫെയർ സർവീസ് മുൻ ഡയറക്ടർ ഡോ. കെ രാജോയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നാണ് ആയുധങ്ങൾ തട്ടിയെടുത്തത്. ആയുധങ്ങൾ തിരിച്ചു പിടിക്കാനും അക്രമികളെ കണ്ടെത്താനും പൊലീസ് അന്വേഷണം തുടങ്ങി.
നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അക്രമം സംഭവങ്ങൾ വീണ്ടും മണിപ്പൂരിൽ അരങ്ങേറിയത്. സിബിഐ അന്വേഷിക്കുന്ന കലാപ കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്കു മാറ്റി. മേയ് മൂന്നിന് ചുരാചന്ദ്പൂരിൽ ആരംഭിച്ച മെയ്തി-കുക്കി സംഘർഷം വളരെ വേഗം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.