കാലാവസ്ഥാ വ്യതിയാനം: പനാമ കനാലില്‍ ജലനിരപ്പ് താഴ്ന്നു; കപ്പല്‍ ഗതാഗതത്തിന് ഒരു വര്‍ഷത്തേക്ക് നിയന്ത്രണം

കാലാവസ്ഥാ വ്യതിയാനം: പനാമ കനാലില്‍ ജലനിരപ്പ് താഴ്ന്നു; കപ്പല്‍ ഗതാഗതത്തിന് ഒരു വര്‍ഷത്തേക്ക് നിയന്ത്രണം

പാനമ: കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്ന് പാനമ കനാലിലെ ജലനിരപ്പ് താഴ്ന്നു. 82 കിലോമീറ്റര്‍ നീളമുള്ള പാനമ കനാലിലെ ജല നിരപ്പിനെ വരള്‍ച്ച സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തേക്ക് കപ്പല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കനാല്‍ അധികൃതരുടെ തീരുമാനം. മഴക്കുറവ് കാരണം പാനമ കനാലിലെ കപ്പല്‍ ഗതാഗതം വലിയ രീതിയിലാണ് തടസപ്പെടുന്നത്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും പസഫിക് സമുദ്രത്തിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുന്ന മനുഷ്യ നിര്‍മിത കനാലിലെ ജലനിരപ്പ് വരള്‍ച്ച മൂലം അതിവേഗത്തിലാണ് താഴുന്നത്.

കനത്ത ധനനഷ്ടം ഉണ്ടാവുമെങ്കിലും ഒരു വര്‍ഷത്തേക്ക് കപ്പല്‍ ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരാനാണ് നിലവിലെ നീക്കം. വെള്ളം കുറവായതിനാല്‍ ഒരു ദിവസം 32 കപ്പലുകള്‍ക്കേ കടന്ന് പോകാന്‍ സാധിക്കുകയുള്ളു. കപ്പലുകള്‍ കനാല്‍ കടക്കാന്‍ 19 ദിവസം കാത്തിരിക്കേണ്ടി വരുമെന്നാണ് കനാലിന്റെ ചുമതലയുള്ള അധികൃതര്‍ വിശദമാക്കുന്നത്. മഴവെള്ളത്തെ ആശ്രയിക്കുന്നതാണ് പാനമ കനാലിലെ ചരക്കുഗതാഗതം. എല്‍ നിനോ പ്രതിഭാസമാണ് വരള്‍ച്ചയ്ക്ക് കാരണമാകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിശദമാക്കുന്നത്.

മറ്റ് സമുദ്രപാതകള്‍ കടല്‍ ജലത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പാനമ കനാല്‍ ശുദ്ധജലത്തെയാണ് ആശ്രയിക്കുന്നത്. 2022 ല്‍ ദിവസവും 40 കപ്പലുകളാണ് ഇതുവഴി കടന്ന് പോയിരുന്നത്. കനാലിലൂടെ കടന്നുപോകാന്‍ ഓരോ കപ്പലിനും 200 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് പാനമ കനാലില്‍ വേണ്ടി വരുന്നത്. ഗതാഗത തടസം വരുന്നതോടെ കപ്പല്‍ കമ്പനികള്‍ മറ്റ് പാതകള്‍ തേടുമോയെന്ന ആശങ്കയിലാണ് പാനമ കനാലിന്റെ നടത്തിപ്പുകാര്‍.

സാധാരണയായി കനാല്‍ കനാല്‍ കടക്കാന്‍ 90 കപ്പലുകളാണ് ക്യൂവിലെങ്കില്‍ കഴിഞ്ഞ ദിവസം 130 കപ്പലുകളാണ് കാത്തുനിന്നിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.