സൗര രഹസ്യങ്ങള്‍ തേടിയുള്ള യാത്ര; ആദിത്യ എല്‍1ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന്

സൗര രഹസ്യങ്ങള്‍ തേടിയുള്ള യാത്ര; ആദിത്യ എല്‍1ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന്

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന്. രാവിലെ 11.45നാണ് ഉപഗ്രഹം ഉയര്‍ത്തുന്നത്. ഭൂമിയോട് ഏറ്റവും അടുത്ത വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ നിന്ന് ദീര്‍ഘവൃത്താകൃതിയിലുള്ള അടുത്ത ഭ്രമണപദത്തിലേക്ക് ഉയര്‍ത്തുകയാണ് ഐസ്ആര്‍ഒയുടെ ഇന്നത്തെ ലക്ഷ്യം.

ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ച ശേഷമായിരിക്കും ആദിത്യയുടെ തുടര്‍ യാത്ര. അഞ്ച് തവണ ഭ്രമണപഥം ഉയര്‍ത്തിയ ശേഷം 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ആദിത്യ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എല്‍1) ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തിലെത്തും. ഇനിയുള്ള 125 ദിവസത്തില്‍ പേടകം ലക്ഷ്യസ്ഥാനത്തെത്തും.

സൗരവാതങ്ങള്‍, കാന്തിക ക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗര പ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് പേടകത്തിന്റെ ലക്ഷ്യം. ഇതിനായി ഏഴു പേലോഡുകള്‍ ആദിത്യയിലുണ്ട്. സൗരാന്തരീക്ഷത്തിന്റെ മുകള്‍ ഭാഗം ചൂടാകുന്നതും അത് സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠന വിധേയമാക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.