ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: സമിതിയുടെ ആദ്യ യോഗം ഇന്ന്

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: സമിതിയുടെ ആദ്യ യോഗം ഇന്ന്

ന്യുഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ നയം പരിശോധിക്കുന്നതിന് രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതി അദേഹത്തിന്റെ വസതിയിലാണ് ചേരുന്നത്.

രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിലേക്ക് എട്ട് അംഗങ്ങളെയാണ് നിയമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ലോക്സഭ, നിയമസഭ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതാണ് സമിതിയുടെ പരിഗണനാ വിഷയം.
ചെയര്‍മാന് പുറമേ ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എന്‍.കെ സിംഗ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാവെ, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ കെ.കശ്യപ്, മുന്‍ വിജിലന്‍സ് കമ്മീഷന്‍ മേധാവി സഞ്ജയ് കോത്താരി എന്നിവരും സമിതിയിലുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാന്‍ മാസങ്ങള്‍ ശേഷിക്കേയാണ് പുതിയ സമിതി രൂപീകരിച്ചത്.

2020 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ ആശയം മുന്നോട്ട് വച്ചത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല, ഇന്ത്യയടെ അനിവാര്യതയാണ്. എല്ലാ മാസവും രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത് വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കും. എന്തിനാണ് രാജ്യം ഇത്രയധികം പണം ചെലവഴിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.