'ബൈബിള്‍ നല്‍കുന്നതും നല്ല മൂല്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതും മതപരിവര്‍ത്തനമല്ല': അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

 'ബൈബിള്‍ നല്‍കുന്നതും നല്ല മൂല്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതും മതപരിവര്‍ത്തനമല്ല': അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

'ബൈബിള്‍ നല്‍കുന്നതോ, ഒരാള്‍ക്ക് നല്ല മൂല്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതോ, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പ്രേരിപ്പിക്കുന്നതോ, മദ്യപിക്കരുതെന്ന് പറയുന്നതോ, മതപരിവര്‍ത്തനമായി കണക്കാക്കാനാകില്ല'.

ലഖ്‌നോ: ബൈബിള്‍ നല്‍കുന്നതും നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുന്നതും മതപരിവര്‍ത്തനത്തിനുള്ള ശ്രമമായി കാണാനാകില്ലെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ സുപ്രധാന വിധി.


ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പരിധിയില്‍ ഇത്തരം കാര്യങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ക്രൈസ്തവ മതത്തിലേക്ക് നിര്‍ബന്ധിച്ച് മാറ്റാന്‍ ശ്രമിക്കുകയാണെന്ന കാരണം പറഞ്ഞ് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ഷമീം അഹമദിന്റേതാണ് വിധി.

മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ജോസ് പാപ്പച്ചന്‍, ഷീജ തുടങ്ങിയവര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

'ബൈബിള്‍ നല്‍കുന്നതോ, ഒരാള്‍ക്ക് നല്ല മൂല്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതോ, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പ്രേരിപ്പിക്കുന്നതോ, മദ്യപിക്കരുതെന്ന് പറയുന്നതോ, മതപരിവര്‍ത്തനമായി കണക്കാക്കാനാകില്ല' - വിധിയില്‍ കോടതി വ്യക്തമാക്കി.

മതപരിവര്‍ത്തനത്തിന് ഇരയാക്കപ്പെട്ടയാള്‍ക്കോ അയാളുടെ കുടുംബത്തിനോ മാത്രമാണ് പരാതി നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.