റാബാത്ത്: മൊറോക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 296 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഹൈ അറ്റ്ലസ് പർവതനിരകളിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ നശിച്ചു.
153 പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എത്തിച്ചേരാൻ പ്രയാസമുള്ള പർവതപ്രദേശങ്ങളിലാണ് കൂടുതൽ മരണങ്ങളുണ്ടായതെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ പഴയ നഗരത്തിൽ ചില കെട്ടിടങ്ങൾ തകർന്നതായി പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള മാരാകേക്കിലെ നിവാസികൾ പറഞ്ഞു.
6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി. പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായി. മേഖലയിലെ വൈദ്യുത - ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടു. രാജ്യത്ത് ഇതുവരെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്ന് മൊറാക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2004 ൽ വടക്കുകിഴക്കൻ മൊറോക്കോയിലെ അൽ ഹൊസീമയിൽ ഉണ്ടായ ഭൂകമ്പത്തിൽ 628 പേർ കൊല്ലപ്പെടുകയും 926 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.