ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം; ലോക നേതാക്കളുമായി പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചര്‍ച്ച തുടരുന്നു

ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം; ലോക നേതാക്കളുമായി പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. 'ഒരു ഭാവി' എന്ന വിഷയത്തില്‍ ഇന്ന് പ്രത്യേക ചര്‍ച്ച നടക്കും.

വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തി വരുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നും തുടരും.അമേരിക്കയടക്കം ആറ് രാഷ്ട്ര തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിനകം ഉഭയകക്ഷി ചര്‍ച്ച നടത്തിയിട്ടുണ്ട്.

പത്തര മുതല്‍ പന്ത്രണ്ടര വരെ നീണ്ടു നില്‍ക്കുന്ന മൂന്നാം സെഷനോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാം ജി 20 ഉച്ചകോടിക്ക് സമാപനമാകും. അടുത്ത വര്‍ഷം അധ്യക്ഷ പദവി അലങ്കരിക്കുന്ന ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റണ്‍ കൈമാറും.

വികസ്വര രാഷ്ട്രങ്ങള്‍ക്ക് അംഗീകാരമായി 55 രാജ്യങ്ങളടങ്ങിയ ആഫ്രിക്കന്‍ യൂണിയന് ജി 20 യില്‍ സ്ഥിരാംഗത്വം നല്‍കി. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങള്‍ അടങ്ങിയ ഗ്ലോബല്‍ സൗത്തിന്റെ താല്‍പര്യങ്ങള്‍ വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനൊപ്പമാണ് ആഫ്രിക്കന്‍ യൂണിയനെ ജി 20 യില്‍ സ്ഥിരാംഗമാക്കാനുള്ള ഇന്ത്യന്‍ ശ്രമം വിജയിച്ചത്.

റഷ്യയെ പരാമര്‍ശിക്കാതെയുള്ള, യുദ്ധത്തിന്റെ ദുരിതങ്ങളെ അപലപിക്കുന്ന സംയുക്ത പ്രഖ്യാപനത്തില്‍ രാജ്യങ്ങളുടെ പരമാധികാരം അംഗീകരിക്കണമെന്നും ഐക്യരാഷ്ട്ര ചട്ടങ്ങള്‍ അനുസരിക്കണമെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

അധിനിവേശം ആഗോള ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖലകളില്‍ സൃഷ്ടിച്ച പ്രതിസന്ധിയും പണപ്പെരുപ്പവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഉക്രെയ്ന്‍, റഷ്യ എന്നിവിടങ്ങളിലെ ധാന്യങ്ങള്‍, വളങ്ങള്‍, ഇന്ധനം തുടങ്ങിയവ വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമുള്ളതിനാല്‍ ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ പ്രധാനമാണെന്നും പ്രഖ്യാപനം മുന്നറിയിപ്പ് നല്‍കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.