വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും: 'ഫാക്ട് ചെക്കിങ്' യൂണിറ്റ് തുടങ്ങാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

 വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും: 'ഫാക്ട് ചെക്കിങ്' യൂണിറ്റ് തുടങ്ങാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും തടയാന്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. പുറത്തു വരുന്ന വിവരങ്ങളുടെ സാധുത പരിശോധിക്കുന്നതിനായി ഫാക്ട് ചെക്കിങ് യൂണിറ്റ് ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം. വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഐടി നിയമം, ഐപിസി, ദുരന്ത നിവാരണ നിയമം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഫാക്ട് ചെക്കിങ് യൂണിറ്റ് നിയമ നടപടികള്‍ സ്വീകരിക്കുക. ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യക്തിപരമായോ രാഷ്ട്രീയമായോ ഉള്ള താല്‍പര്യത്തിലല്ലെന്നും തികച്ചും പൊതുതാല്‍പര്യ പ്രകാരമാണ് പ്രവര്‍ത്തിക്കുകയെന്നും മന്ത്രി പ്രിയങ്ക് ഖര്‍ഗെ പറഞ്ഞു.

ആരെയും നിയന്ത്രിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമല്ല. വ്യക്തികളുടെയും മാധ്യമങ്ങളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യം തടയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചില രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമൂഹ മാധ്യമങ്ങളെ ദുരുപയോഗിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വ്യാജ വാര്‍ത്തകളുടെ പ്രചാരണം കുറയ്ക്കേണ്ടത് സമൂഹത്തിന് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഫാക്ട് ചെക്കിങ് യൂണിറ്റ് ഉടന്‍ തുടങ്ങുമെന്നും പ്രവര്‍ത്തനം സുതാര്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കന്നട കൂടാതെ ഇംഗ്ലിഷിലും മറ്റു പ്രാദേശിക ഭാഷകളിലും വിവരങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.