ട്രിപ്പോളി: ലിബിയയിലുണ്ടായ മഹാ ദുരന്തത്തിൽകാണാതായത് 10,000ത്തിലധികം പേർ. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആറാം ദിവസവും തിരച്ചിൽ തുടരുകയാണ്. ഡെർന നഗരത്തിൽ പ്രളയം തൂത്തെറിഞ്ഞ വാഹനങ്ങൾ ഉൾപ്പെടെ ഭാരവസ്തുക്കൾ നീക്കൽ ശ്രമകരമാണ്.
നാലു മീറ്ററോളം ഉയരത്തിൽ കെട്ടിടങ്ങൾക്കു മുകളിൽ കാറുകളും വസ്തുക്കളും കിടക്കുകയാണ്. തിരച്ചിൽ സുഗമമാക്കാൻ അധികൃതർ ഡെർന നഗരം അടച്ചു. 30,000ത്തിലധികം പേർ ഭവനരഹിതരായതായാണ് അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ കണക്ക്.
വൈദ്യുതി, ലാൻഡ് ബന്ധം തകരാറിലായി. റോഡുകളും പാലങ്ങളും നശിച്ചു. കണ്ടെത്തിയ മൃതദേഹങ്ങൾ നഗരത്തിനു പുറത്തോ മറ്റു നഗരങ്ങളിലോ കൂട്ടമായി സംസ്കരിച്ചുവരുകയാണ്. ഇതുവരെ 11300 മരണമാണ് അധികൃതർ സ്ഥിരീകരിച്ചത്. അതേസമയം, ഡെർന മേയർ അബ്ദുൽ മിനാം അൽ ഗൈസി പറയുന്നത് 20,000ത്തിലേറെ ആളുകൾ മരിച്ചിട്ടുണ്ടാകാമെന്നാണ്. രണ്ടായിരത്തോളം പേർ കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്. അഞ്ചു ദിവസമായിട്ടും രക്ഷാപ്രവർത്തനവും പുനരധിവാസവും ഫലപ്രദമായി ഏകോപിപ്പിക്കാൻ കഴിയാത്തത് നാട്ടുകാരിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്.
ഡെർണയ്ക്ക് സമീപത്തെ രണ്ട് അണക്കെട്ട് തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഡെർണ നഗരത്തിന്റെ നാലിലൊന്നോ അതിലധികമോ ഭാഗം ജലപ്രവാഹത്തിൽ ഒലിച്ചുപോയി. കെട്ടിടങ്ങളും വാഹനങ്ങളും ആളുകളും അടക്കം കടലിലേക്ക് ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ പലതും ഇപ്പോഴും തെരുവിലാണ്. കടലിൽ നിന്ന് ഒട്ടേറെ മൃതദേഹങ്ങൾ കരയ്ക്ക് അടിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രവചിച്ചതിലുമധികമാണ് നാശനഷ്ടങ്ങളെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
കൊടുങ്കാറ്റും പ്രളയവും ഏറ്റവും കൂടുതൽ ബാധിച്ച ഡെർണയിൽ നിന്ന് ഇതുവരെ 30000 പേരെയെങ്കിലും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കൂട്ടമായാണ് ഇപ്പോൾ സംസ്കരിച്ചുകൊണ്ടിരിക്കുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല.