വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ചര്‍ച്ച തുടരും; ഇന്നു തന്നെ പാസാക്കി രാജ്യസഭയ്ക്ക് വിട്ടേക്കും

വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ചര്‍ച്ച തുടരും; ഇന്നു തന്നെ പാസാക്കി രാജ്യസഭയ്ക്ക് വിട്ടേക്കും

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച നടക്കും. പ്രതിപക്ഷത്തു നിന്ന് സോണിയാ ഗാന്ധിയും ഭരണപക്ഷത്തു നിന്ന് സ്മൃതി ഇറാനിയുമാണ് ആദ്യ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കുന്ന ബില്‍ ലോക്സഭ ഇന്നു തന്നെ പാസാക്കി രാജ്യസഭയ്ക്ക് വിട്ടേക്കും. രാജ്യത്തെ പകുതി നിയമ സഭകളുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നിയമം നിലവില്‍ വരും.

ജനസംഖ്യാടിസ്ഥാനത്തില്‍ 2026 ലെ മണ്ഡലം പുനര്‍നിര്‍ണയത്തിന് ശേഷമേ നിയമം നടപ്പിലാകൂ. അതിനാല്‍ വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം 2029 ലെ പൊതു തിരഞ്ഞെടുപ്പിലാവും നടപ്പിലാവുക.

'തനിക്ക് ദൈവം തന്ന നിയോഗം' എന്നു വിശേഷിപ്പിച്ചാണ് ബില്‍ അവതരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയെ അറിയിച്ചത്. പിന്നാലെ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ 'നാരി ശക്തി വന്ദന്‍ അധിനിയമം' അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയാണ് ബില്ലിലൂടെ കൊണ്ടുവരുന്നത്.

അതേസമയം, വനിതാ സംവരണ ബില്ലില്‍ പിന്നോക്ക എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണയ്ക്കുന്നു. 33 ന് പകരം 50 ശതമാനം സംവരണം നിയമസഭകളിലും ലോക്സഭയിലും ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും മായാവതി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.