ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും പുറത്ത്; ആരോപണവുമായി കോണ്‍ഗ്രസ്

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും പുറത്ത്; ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തില്‍ നിയമ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ ഭരണഘടനയുടെ പുതിയ പകര്‍പ്പുകളിലെ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. ഈ രണ്ട് വാക്കുകളും ഭരണഘടനയില്‍ ഇല്ലെങ്കില്‍ അത് ആശങ്കാജനകമാണെന്നും ചൗധരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഇന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ഭരണഘടനയുടെ ആമുഖത്തില്‍ സെക്യുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഇല്ലായിരുന്നു. ഭരണഘടനയുടെ ആമുഖത്തിലെ 'സോഷ്യലിസ്റ്റ് സെക്കുലര്‍' എന്ന ഭാഗമാണ് എടുത്തുമാറ്റിയത്.

1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്ന് നമ്മുക്കറിയാം. പക്ഷേ ഇപ്പോള്‍ തങ്ങള്‍ക്ക് ആരെങ്കിലും ഭരണഘടന കൈമാറുമ്പോള്‍ ആ വാക്കുകള്‍ ഉള്‍പ്പെടുന്നില്ല എന്നത് ആശങ്കാവഹമായ കാര്യമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതാണ്. വളരെ കൗശലപൂര്‍വമാണ് അവരത് ചെയ്തിരിക്കുന്നത്. ഈ വിഷയം താന്‍ ഉന്നയിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തനിക്ക് അതിനുള്ള അവസരം ലഭിച്ചില്ലെന്ന് ചൗധരി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.