വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍; വോട്ടെടുപ്പ് നാളെ

വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍; വോട്ടെടുപ്പ്  നാളെ

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ വനിത സംവരണ ബില്‍ അതിന്റെ ചരിത്ര നിയോഗം പൂര്‍ത്തിയാക്കാന്‍ ഇന്ന് രാജ്യസഭയിലെത്തും.  കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ആണ് രാജ്യസഭയിലും ബില്‍ അവതരിപ്പിക്കുക. ചര്‍ച്ചകള്‍ക്ക് ശേഷം വോട്ടെടുപ്പ് നാളെ നടക്കും.

നിലവിലെ മണ്ഡലങ്ങളുടെ ഘടനയെയോ എണ്ണത്തേയോ ബാധിക്കാത്തതിനാല്‍ ഇത് സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ല. അതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ രാജ്യസഭ കൂടി പാസാക്കുന്നതോടെ 'നാരി ശക്തി വന്ദന്‍ അധിനിയമം' എന്ന വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ വരും. പിന്നീട് രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമായി മാറുകയും ചെയ്യും.

വനിതാ സംവരണ ബില്‍ ലോക്സഭ ഇന്നലെ പാസാക്കിയിരുന്നു. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ടു എംപിമാര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. എ.ഐ.എം.ഐ.എം എംപിമാരായ അസദുദ്ദീന്‍ ഒവൈസിയും ഇംതിയാസ് ജലീലുമാണ് എതിര്‍ത്ത് വോട്ടു ചെയ്തതെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.