ബംഗളുരു: ചന്ദ്രനിൽ വീണ്ടും പ്രതീക്ഷയുടെ കിരണങ്ങൾ. ചന്ദ്രനിൽ സൂര്യൻ ഉദിച്ചതിന് പിന്നാലെ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് രാജ്യം. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തില്‍ രാത്രി അവസാനിച്ച സാഹചര്യത്തിൽ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും വീണ്ടുമുണർത്താൻ ഐഎസ്ആർഒ ശ്രമം ആരംഭിച്ചു. ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് ഏകദേശം ആറ് ഡിഗ്രിക്കും ഒമ്പത് ഡിഗ്രിക്കും ഇടയിലുള്ള കോണിലാണ്.
സൂര്യോദയത്തിന്റെ അവസാനത്തോടെ, അതായത് വരുന്ന 14 ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ കോണളവിൽ വ്യത്യാസം സംഭവിച്ച് 13 ഡിഗ്രി കോണിലെത്തും. തുടർച്ചയായി ഉപകരണങ്ങൾ പ്രവർത്തിക്കണമെങ്കിൽ നിശ്ചിത കോണിൽ സൂര്യപ്രകാശമേൽക്കണം. ഇതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. ഇന്നോ നാളെയോ ഇത് സംഭവിക്കാമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.
ലാൻഡറും റോവറും ഒന്നിച്ച് ഉണരുമെന്നും രണ്ടും പ്രവർത്തനക്ഷമമാകുമെന്നും ശാസ്ത്ര ലോകം കരുതുന്നില്ല. രണ്ടിൽ ഒന്നെങ്കിലും ഉറക്കമുണർന്ന് പ്രവർത്തിച്ചാൽ ഇന്ത്യയുടെ ശാസ്ത്ര മികവ് വീണ്ടും ലോകത്തിന് മുൻപിൽ പ്രകടമാകും. എന്താകും സംഭവിക്കുകയെന്ന് കാത്തിരുന്നു തന്നെ കാണണമെന്നാണ് ഇസ്രോ ശാസ്ത്രജ്ഞർ പറയുന്നത്.
14 ദിവസങ്ങൾക്കിപ്പുറം ഇന്നലെ വൈകുന്നേരത്തോടെയാണ് ചന്ദ്രനിൽ സൂര്യൻ ഉദിച്ചത്. വീണ്ടും പരിപൂർണ ആരോഗ്യത്തോടെ ലാൻഡറും റോവറും ഉണർന്നാൽ കുറഞ്ഞത് വരുന്ന 14 ഭൗമദിനങ്ങളെങ്കിലും ഇവ പ്രവർത്തിക്കുമെന്നാണ് വിലയിരുത്തൽ. ശാസ്ത്രീയ വിവരങ്ങൾക്കും നിരീക്ഷണങ്ങൾക്കും വൻ മുതൽ കൂട്ടാകും ഇതെന്ന കാര്യത്തിൽ സംശയമില്ല.