വനിതാ സംവരണ ബില്‍: നിയമമാകാന്‍ രാഷ്ട്രപതിയുടെ ഒപ്പിന്റെ അകലം മാത്രം

 വനിതാ സംവരണ ബില്‍: നിയമമാകാന്‍ രാഷ്ട്രപതിയുടെ ഒപ്പിന്റെ അകലം മാത്രം

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ രാജ്യസഭ കൂടി പാസാക്കിയതോടെ ഇനി നിയമമാകാന്‍ രാഷ്ട്രപതിയുടെ ഒപ്പിന്റെ അകലം മാത്രം. ലോക്്‌സഭയില്‍ 454 പേര്‍ അനുകൂലിച്ചപ്പോള്‍ രണ്ട് പേര് എതിര്‍ത്തെങ്കില്‍ രാജ്യസഭയുടെ അംഗീകാരം ഒറ്റ മനസോടെയായിരുന്നു. ബില്ല് പാസായതോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയും വനിതാ സംവരണ ബില്‍ പാസാക്കിയതോടെ കാലം കാത്തിരുന്ന പച്ചക്കൊടിയാണ് പാര്‍ലമെന്റില്‍ നിന്നും ഉയര്‍ന്നത്. സെന്‍സസും മണ്ഡല പുനര്‍ നിര്‍ണയവും കഴിഞ്ഞാല്‍ മാത്രമേ സംവരണം സാധ്യമാകൂ. വേഗത്തില്‍ നടപ്പാക്കണമെന്ന ഭേദഗതി, വോട്ടിങിനു തൊട്ടുമുന്‍പായി ഇടത് എം.പിമാര്‍ പിന്‍വലിച്ചു.

ഒബിസി വിഭാഗത്തിന് ഉപസംവരണം വേണമെന്ന ഭേദഗതി വോട്ടിനിട്ടപ്പോള്‍ പരാജയപ്പെട്ടു. ലോക്‌സഭയില്‍ ഭേദഗതി വോട്ടിനിടാതെ കോണ്‍ഗ്രസ് പിന്‍വലിഞ്ഞെങ്കിലും രാജ്യസഭയില്‍ അവസാന നിമിഷം വരെ ആവശ്യം ഉയര്‍ത്തി. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവന്ന ഭേദഗതിയാണ് സഭ തള്ളിയത്. വനിതാ സംവരണ ബില്ല് രാജ്യസഭയില്‍ രണ്ടാം തവണയാണ് പാസാക്കുന്നത്. 2010 മാര്‍ച്ചില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ആദ്യം പാസായത്. പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതിനാല്‍ പുതിയ ബില്ല് ആയിട്ടാണ് ഇത്തവണ അനുവദിച്ചത്.

മുന്‍ ബില്ലിലെ പോലെ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും 33 ശതമാനം സംവരണം എന്നതില്‍ മാറ്റം വരുത്തിയില്ലെങ്കിലും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിന് ഉപസംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് വെട്ടിക്കുറച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.