മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയത് രാജ്യത്തോടുള്ള വെല്ലുവിളി: കത്തോലിക്ക കോണ്‍ഗ്രസ്

മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയത് രാജ്യത്തോടുള്ള വെല്ലുവിളി: കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: പാര്‍ലമെന്റംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ പെടുന്ന മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയത് കടുത്ത പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും മൂല്യങ്ങളെ തമസ്‌കരിച്ച് കൊണ്ട് ഭാരതത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഡ ലക്ഷ്യം അംഗീകരിക്കാനാവില്ല.

വിവിധ ന്യൂനപക്ഷങ്ങളും സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ ഉള്ളവരും രാഷ്ട്ര നിര്‍മ്മാണത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വരുന്നതിന് സാധ്യമാക്കുന്നത് മതേതരത്വത്തിലൂന്നിയ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളായിരിക്കെ അവയെ യാദൃശ്ചികം എന്ന് തോന്നുന്ന രീതിയില്‍ തമസ്‌കരിച്ച് കൊണ്ട് കുത്തകവല്‍ക്കരണം നടത്തുവാനുള്ള ഇത്തരത്തിലുള്ള ഏത് നീക്കവും അപലനീയവും പ്രതിഷേധാര്‍ഹവുമാണ്. അതിനാല്‍ തെറ്റായ നടപടികള്‍ തിരുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഫിലിപ് കവിയില്‍, ജന. സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി മറ്റ് ഭാരവാഹികളായ ഡോ. ജോസ്‌കുട്ടി ജെ ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.