ചൈനീസ് ഫണ്ടിങ് ആരോപണം: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ കസ്റ്റഡിയില്‍

ചൈനീസ് ഫണ്ടിങ് ആരോപണം: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ചൈനീസ് ഫണ്ടിങ് ആരോപണത്തില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത കസ്റ്റഡിയില്‍. ചാനലിനെതിരെ യുഎപിഎ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. റെയ്ഡിന് പിന്നാലെ ചോദ്യം ചെയ്യലിനായി പുരകായസ്തയെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമ സംഘടനകളും ഇന്‍ഡ്യ മുന്നണിയും രംഗത്തെത്തി. എന്‍എജെ, ഡിയുജെ, കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം എന്നീ സംഘടനകളാണ് വിമര്‍ശനം ഉയര്‍ത്തിയത്. മാധ്യമ പ്രവര്‍ത്തകരുടെ വസതിയിലെ റെയ്ഡ് മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്നും സംഘടനകള്‍ ആരോപിച്ചു.

ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുപ്പതോളം ഇടങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തു. മൂന്ന് വര്‍ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ഇഡി കേസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.