കാബൂൾ: അഫ്ഗാനിസ്താനിൽ ഭൂചലനത്തിൽ തകർന്ന മൺ വീടുകൾക്കുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. തകർന്ന മൺവീടുകൾക്കുള്ളിൽ വായു അറകൾ കുറവായതിനാൽ ഉള്ളിലകപ്പെട്ടവരെ ജീവനോടെ പുറത്തെടുക്കാൻ പ്രയാസമായിരുന്നു. എങ്കിലും നിരവധി പേരെ പരിക്കുകളോടെ രക്ഷിച്ചു. ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2445 ആയി. 9240 പേര്‍ക്ക് പരിക്കേറ്റു. 1320 വീടുകള്‍ ഭൂചലനത്തില്‍ തകര്‍ന്നതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ അധികവും. നിരവധിപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അഫ്ഗാനിസ്ഥാന് വാര്‍ത്താ വിതരണ വകുപ്പ് വക്താവ് അബ്ദുള്‍ വാഹിദ് റയാന് വ്യക്തമാക്കിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
മൃതദേഹങ്ങള്‍ മിലിറ്ററി ബേസുകളിലേക്കും ആശുപത്രികളിലേക്കും മാറ്റുകയാണ്. ഹെറാതിലെ ആശുപത്രികള്‍ ദുരിതബാധിതരെക്കൊണ്ട് നിറയുകയാണ്. ആദ്യത്തെ കുലുക്കത്തിൽതന്നെ പ്രഭവകേന്ദ്രത്തിനു സമീപം നിരവധി വീടുകൾ തകർന്നു. ശനിയാഴ്ച പകൽ 11നായിരുന്നു ഭൂചലനം.
ആളുകളധികവും ഈ സമയം പുറത്തായിരുന്നു. രാത്രിയാണെങ്കിൽ മരണസംഖ്യ നിലവിലുള്ളതിന്റെ ഇരട്ടിയെങ്കിലുമായേനെ. ഹെറാത്തിൽ നിന്ന് 30 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ഭാഗത്ത് ദരിദ്ര മേഖലയായ പക്തിക പ്രവിശ്യയിലെ 12 ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ദുരന്തബാധിതര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍, താമസിക്കാന്‍ ടെന്റുകള്‍ തുടങ്ങിയ അടിയന്തിരമായി ആവശ്യമുണ്ടെന്ന് താലിബാന് വ്യക്തമാക്കി.