പ്രസിഡന്റിനേക്കാള്‍ വലുത് അമ്മയുടെ പദവി; ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ പ്രസിഡന്റ് ജെനി ബ്രാഡ്ലി ലിക്ടര്‍ രാജി വെച്ചു

പ്രസിഡന്റിനേക്കാള്‍ വലുത് അമ്മയുടെ പദവി; ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ പ്രസിഡന്റ് ജെനി ബ്രാഡ്ലി ലിക്ടര്‍ രാജി വെച്ചു

വാഷിങ്ടൺ‍: അമേരിക്കയിലെ പ്രമുഖ പ്രോ-ലൈഫ് പ്രസ്ഥാനമായ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ജെനി ബ്രാഡ്ലി ലിക്ടര്‍ രാജി വെച്ചു. പൂര്‍ണ സമയം കുടുംബത്തിനായി നല്‍കാനും മക്കളുടെ വളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് താന്‍ ഈ സ്ഥാനമൊഴിയുന്നതെന്ന് ജെനി വ്യക്തമാക്കി. ജൂലൈ 31 ഓടെ രാജി പ്രാബല്യത്തില്‍ വന്നു. മൂന്ന് മക്കളുടെ അമ്മയായ ജെനി തന്റെ ഔദ്യോഗിക പദവിയേക്കാള്‍ മുന്‍ഗണന നല്‍കുന്നത് കുടുംബത്തിനാണെന്ന സന്ദേശമാണ് ഇതിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘അമ്മ’ എന്നതാണ് സംഘടനയുടെ പ്രസിഡന്റ് പദവിയേക്കാള്‍ തനിക്ക് പ്രധാനപ്പെട്ടതെന്ന് സ്ഥാനമൊഴിഞ്ഞുകൊണ്ട് പുറത്തിറക്കിയ വൈകാരികമായ സന്ദേശത്തില്‍ ജെനി ബ്രാഡ്ലി ലിക്ടര്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദവി പ്രസിഡന്റ് എന്നതല്ല മറിച്ച് ഭാര്യ, അമ്മ എന്നിവയാണെന്നും അതിനാല്‍ കുടുംബത്തോടൊപ്പം പൂര്‍ണസമയവും ചിലവഴിക്കാന്‍ താന്‍ തീരുമാനിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്റെ സംരക്ഷണത്തിനായി ആയിരക്കണക്കിന് ആളുകളെ അണിനിരത്താന്‍ സാധിച്ചത് തന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ജെനി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ തലസ്ഥാനത്ത് വര്‍ഷം തോറും പതിനായിരക്കണക്കിന് ആളുകളെ അണിനിരത്തി ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന പ്രസ്ഥാനമാണ് മാര്‍ച്ച് ഫോര്‍ ലൈഫ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.