ഇസ്രയേല്‍-ഹമാസ് യുദ്ധം: ഡല്‍ഹിയില്‍ അതീവ ജാഗ്രതാ; ജൂത മതസ്ഥാപനങ്ങള്‍ക്കും ഇസ്രായേല്‍ എംബസിക്കും സുരക്ഷ ശക്തമാക്കി

ഇസ്രയേല്‍-ഹമാസ് യുദ്ധം: ഡല്‍ഹിയില്‍ അതീവ ജാഗ്രതാ; ജൂത മതസ്ഥാപനങ്ങള്‍ക്കും ഇസ്രായേല്‍ എംബസിക്കും സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: ഇസ്രയേലില്‍ സുരക്ഷാ സേനയും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലും പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി പൊലീസ് അറിയിച്ചു.

രാജ്യ തലസ്ഥാനത്ത് കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂത മതസ്ഥാപനങ്ങള്‍ക്കും ഇസ്രയേല്‍ എംബസിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലസ്തീന്‍ അനുകൂലികളുടെ ആക്രമണം കണക്കിലെടുത്ത് യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങീ നിരവധി രാജ്യങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.

ജൂതരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടായതും പലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ വലിയ തോതില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് പല രാജ്യങ്ങളും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്.

ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമായാണ് ഇന്ത്യ കണക്കാക്കുന്നതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. സ്വതന്ത്ര പലസ്തീന്‍ എന്ന ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു. മനുഷ്യത്വപരമായ നിയമങ്ങള്‍ പാലിക്കുക എന്ന ധാര്‍മികബാധ്യത സംരക്ഷിക്കപ്പെടണമെന്നും ഏത് രൂപത്തിലുള്ള ആഗോളഭീകരതയ്ക്കെതിരെയും പോരാടേണ്ട ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.