ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്ര നീക്കം

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്ര നീക്കം

സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വം നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ബില്‍ പാസാക്കിയെങ്കിലും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ നിയമം നടപ്പായിട്ടില്ല.

ഭേദഗതിക്ക് അനുസരിച്ച് പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കും. സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലില്ലാതെ പൗരത്വം നല്‍കാനാണ് കേന്ദ്രത്തിന്റെ നീക്കം.

പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കം സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു. വലിയ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് ബില്ലുകള്‍ പാസായിട്ടും തുടര്‍ നടപടികളിലേക്ക് കേന്ദ്രം കടക്കാതിരുന്നതും. എന്നാല്‍ വിജ്ഞാപനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

ഇതിന്റെ ആദ്യ പടിയായാണ് ഇപ്പോള്‍ ഭേദഗതി അനുസരിച്ച് പൗരത്വത്തിനപേക്ഷിക്കാനുള്ള പോര്‍ട്ടല്‍ നടപടികള്‍ കാര്യക്ഷമമാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ എതിര്‍പ്പ് മറികടക്കാനാണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുമ്പ് പല തവണകളിലായി നടന്നിരുന്നു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ നിയമ ഭേദഗതി. മുസ്ലിങ്ങളെ പരിഗണിക്കില്ല.

2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ തുടര്‍നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുകയായിരുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.