അബുജ: വടക്കൻ നൈജീരിയയിൽ പുതുതായി രൂപീകൃതമായ കാറ്റ്‌സിന രൂപതയുടെ ബിഷപ്പായി ബ്രിസ്‌ബനിലെ മുൻ വൈദികനായ ഫാദർ ജെറാൾഡ് മൂസയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. 52 കാരനായ ഫാദർ മൂസ 2008 - 2011 വർഷങ്ങളിൽ ബ്രിസ്ബനിലെ സെന്റ് ബെർണാഡ്സ് അപ്പർ മൗണ്ട് ഗ്രാവാട്ടിൽ റസിഡന്റ് വൈദികനായി സേവനമനുഷ്ഠിച്ചിരുന്നു. 2011-2012 വർഷങ്ങളിൽ ജൂബിലി ഇടവകയിലെ റസിഡന്റ് വൈദികൻ, മെറ്റർ ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ചാപ്ലിൻ എന്നി കർത്തവ്യങ്ങൾ നിർവഹിച്ചു. 2012-2013 ൽ അപ്പർ മൗണ്ട് ഗ്രവാട്ട്-വിഷാർട്ട് ഇടവകയുടെ പാരിഷ് അഡ്മിനിസ്ട്രേറ്ററായും സേവനം അനുഷ്ടിച്ചു.
ക്വീൻസ്‌ലാന്റ് സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ പഠനത്തിൽ ഡോക്ടറേറ്റും പുരോഹിതൻ നേടിയിട്ടുണ്ട്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി സംഘർഷം നിലനിൽക്കുന്ന നൈജീരിയയിലെ കടുന സംസ്ഥാനത്തെ കേന്ദ്രീകരിച്ചായിരുന്നു അദേഹത്തിന്റെ ഗവേഷണം.
14 കോടി ജനസംഖ്യയുള്ള നൈജീരിയയിൽ ക്രിസ്‌ത്യാനികളും മുസ്ലീങളും ഏറെക്കുറെ തുല്യ അവസ്ഥയിലാണ്. ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മൂസയുടെ പഠനങ്ങൾ പതിറ്റാണ്ടുകളായി സംഘർഷത്തിൽ അകപ്പെട്ട കടുന സംസ്ഥാനത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരുത്താൻ സഹായിക്കും. ആഫ്രിക്കയിൽ തിരിച്ചെത്തിയതിനുശേഷം ഫാദർ മൂസ സൊകോട്ടോ രൂപതയിലെ ഹോളി ഫാമിലി കത്തീഡ്രലിന്റെ അഡ്‌മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതേ സമയം ഒക്‌ടോബർ 17ന് എരുക്കുവിലെ ബെനഡിക്‌ടൈൻ ആശ്രമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ സന്യാസി ബ്രദർ ഗോഡ്‌വിൻ ഈസ് കൊല്ലപ്പെട്ടതായി നൈജീരിയയിലെ രൂപത അറിയിച്ചു. ബ്രദർ ആന്റണി ഈസിനും സഹോദരൻ പീറ്റർ ഒലരെവാജുവിനുമൊപ്പം തട്ടിക്കൊണ്ടുപോയ ഈസെ ക്രൂരമായി കൊലചെയ്യപ്പെട്ടതായി ഇലോറിൻ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ഫാദർ അൻസൽം പെൻഡോ ലവാനി അറിയിച്ചു.
തട്ടിക്കൊണ്ടുപോയവർ ഗോഡ്‌വിൻ ഈസിനെ വെടിവെച്ച് കൊന്ന ശേഷം മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് സഭാ വ്യത്തങ്ങൾ പറഞ്ഞു. ബെനഡിക്‌ടൈൻ ആശ്രമത്തിലെ പോസ്റ്റുലന്റുമാരായ ആന്റണി ഈസിനേയും ഒളരെവാജുവിനേയും മോചിപ്പിക്കുമെന്ന് നേരത്തെ രൂപത പ്രഖ്യാപിക്കുകയും മഠത്തിലെ തുടക്കക്കാരനായ ഗോഡ്‌വിൻ ഈസിനായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.