ആദ്യം ക്ഷണിച്ചു, പിന്നീട് നിരസിച്ചു; ക്രിസ്ത്യന്‍ പ്രതിനിധികളില്ലാതെ രാഷ്ട്രപതി ഭവനില്‍ 'സര്‍വമത സമ്മേളനം'

ആദ്യം ക്ഷണിച്ചു, പിന്നീട് നിരസിച്ചു; ക്രിസ്ത്യന്‍ പ്രതിനിധികളില്ലാതെ രാഷ്ട്രപതി ഭവനില്‍ 'സര്‍വമത സമ്മേളനം'

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പ്രതിനിധികളില്ലാതെ രാഷ്ട്രപതി ഭവനില്‍ 'സര്‍വമത സമ്മേളനം'. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം 'എല്ലാവരുടെയും നാഥന്‍ ഒന്ന്' എന്ന പേരില്‍ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനമാണ് പ്രഹസനമായി മാറിയത്.

ആദ്യം ക്ഷണിച്ചെങ്കിലും പിന്നീട് ക്ഷണം റദ്ദാക്കിയ കാരണത്താല്‍ ക്രിസ്ത്യന്‍ പ്രതിനിധികളായി ആരും സമ്മേളനത്തില്‍ പങ്കെടുത്തില്ല. വിവിധ മതങ്ങളില്‍പ്പെട്ട പത്ത് നേതാക്കള്‍ അവരവരുടെ വിശ്വാസ ധാരകളെ കുറിച്ച് സംസാരിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉപസംഹാര പ്രസംഗം നടത്തി.

ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ അടക്കം നാല് പേരെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്ന് ക്ഷണിക്കപ്പെട്ട ക്രിസ്ത്യന്‍ പ്രതിനിധികളില്‍ ഒരാളായ എ.സി മൈക്കിള്‍ പറഞ്ഞു. എന്നാല്‍ രണ്ട് ദിവസം മുമ്പ് തങ്ങള്‍ക്കുള്ള ക്ഷണം റദ്ദാക്കിയെന്ന് സംഘാടകര്‍ അറിയിച്ചു.

ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോക്ക് സംസാരിക്കാന്‍ അവസരം നല്‍കാനാവില്ലെന്നും കാഴ്ചക്കാരനായി അദേഹത്തെ വിളിക്കുന്നതില്‍ അസാംഗത്യമുണ്ടെന്നും അത് കൊണ്ടാണ് ക്ഷണം റദ്ദാക്കിയതെന്നുമാണ് സംഘാടകര്‍ അറിയിച്ചത്.

വിഷയം വിവാദമായതോടെ വീണ്ടും ക്ഷണിച്ചെങ്കിലും ക്രിസ്ത്യന്‍ പ്രതിനിധികള്‍ നിരസിച്ചു. രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നേരത്തെ രാഷ്ട്രപതിയെ കണ്ട് ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ നിവേദനം നല്‍കിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.