വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണം 13 ആയി. ആന്ധ്രയിലെ വിജയനഗരം ജില്ലയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ 50ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുമല ആശുപത്രിയിലും വിജയനഗരം (ടൗൺ) എൻ.ആർ.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഡി.ആർ.ഒ അറിയിച്ചു. മാനുഷികമായ പിഴവാണ് അപകട കാരണമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ഇ.സി.ഒ.ആർ) പറഞ്ഞു.
വിശാഖപട്ടണത്തുനിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്. വിശാഖപട്ടണം - റായഗഢ പാസഞ്ചർ ട്രെയിൻ വിശാഖപട്ടണം - പാലാസ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളംതെറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രാദേശിക ഭരണകൂടം ദേശീയ ദുരന്ത നിവാരണ സേനയെ വിവരമറിയിച്ചിട്ടുണ്ട്.