ഐഐടി ഇനി ആഫ്രിക്കയിലും; ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് ടാന്‍സാനിയയില്‍ തുറന്നു

ഐഐടി ഇനി ആഫ്രിക്കയിലും; ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് ടാന്‍സാനിയയില്‍ തുറന്നു

ന്യൂഡല്‍ഹി: കിഴക്കന്‍ ആഫ്രിക്കയിലെ ടാര്‍സാനിയയില്‍ ഐഐടിയുടെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് ആരംഭിച്ചു. ബിഎസ്, എംടെക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ കോഴ്സുകളിലേക്ക് 45 വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ 50 ശതമാനം ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളും ബാക്കി 50 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമാണെന്ന് ഐഐടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി അറിയിച്ചു.

പല രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച 500 അപേക്ഷകളില്‍ നിന്നും 45 വിദ്യാര്‍ത്ഥികളെയാണ് കോഴ്സുകളിലേക്കായി തിരഞ്ഞെടുത്തത്. വരും വര്‍ഷങ്ങളില്‍ കോളജില്‍ ബിരുദ പ്രോഗ്രാമുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ആഫ്രിക്കയിലെ മികച്ച കോളജായി ഐഐടി മാറുമെന്നതില്‍ വിശ്വാസമുണ്ടെന്നും ഡയറക്ടര്‍ പറഞ്ഞു.

നിലവില്‍ ആറ് അധ്യാപകരെയാണ് കോളജില്‍ നിയമിച്ചിരിക്കുന്നത്. ക്യാമ്പസ് വിപുലീകരിക്കുന്നതിനായി 232 ഏക്കര്‍ സ്ഥലവും ടാന്‍സാനിയ സര്‍ക്കാര്‍ വിട്ടുനല്‍കിയിട്ടുണ്ട്. സാന്‍സിബാര്‍ പ്രസിഡന്റ് ഹുസൈന്‍ അലി മ്വനിയാണ് കോളജ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം നിരവധി പേര്‍ ചടങ്ങില്‍ എത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.