പാക് പിന്തുണയില്‍ ഭീകര പ്രവര്‍ത്തനം: കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

പാക് പിന്തുണയില്‍ ഭീകര പ്രവര്‍ത്തനം: കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിന്തുണയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകര സംഘടന പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) റെയ്ഡ്.

കേരളത്തില്‍ കോഴിക്കോട് ടൗണിലാണ് പരിശോധന നടന്നത്. ഗസ്‌വ ഇ ഹിന്ദ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. കേരളത്തിന് പുറമെ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തി.

മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിര്‍ സോംനാഥ്, ഉത്തര്‍പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലാണു പരിശോധന നടന്നത്. എല്ലായിടത്തു നിന്നും മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മറ്റു രേഖകള്‍ എന്നിവ പിടിച്ചെടുത്തു.

ബീഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഗസ്‌വ ഇ ഹിന്ദ് എന്ന സംഘടന പാകിസ്താനിലെ തീവ്രവാദികളുടെ സഹകരണത്തോടെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേസ് ആദ്യം അന്വേഷിച്ച ബീഹാര്‍ പോലീസ് രാജ്യത്ത് വിവിധയിടങ്ങളില്‍ സ്‌ഫോടനമടക്കം ലക്ഷ്യമിട്ട് ഭീകര പ്രവര്‍ത്തനം നടത്തിയിരുന്ന അഹമ്മദ് ഡാനിഷിനെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ നല്‍കിയ മൊഴിയിലാണ് കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പാക്കിസ്ഥാന്‍ പിന്തുണയോടെ സംഘടനകള്‍ പ്രവൃത്തിക്കുന്നുവെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് എന്‍ഐഎ റെയ്ഡ് നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.