മാഡ്രിഡ്: വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിരോധിച്ച യൂട്യൂബ് ചാനൽ തിരികെ കിട്ടിയ സന്തോഷം പങ്കിട്ട് സ്പെയിനിലെ 'ഹോം ഓഫ് ദ മദർ' എന്നറിയപ്പെടുന്ന സന്യാസിനീ സമൂഹം. നവംബർ മൂന്നിന് ശേഷം കാണാതായ ‘എച്ച്.എം ടെലിവിഷൻ ’ എന്ന ചാനൽ പുനസ്ഥാപിച്ചതായി സന്യാസിമാർ വീഡിയോയിലൂടെ അറിയിച്ചു.
"എച്ച്.എം ടെലിവിഷൻ ഇംഗ്ലീഷ് ചാനൽ റദ്ദാക്കിയത് ഞങ്ങളെ തളർത്തിയിരുന്നു, എന്നാൽ ഈ സാഹചര്യം ഞങ്ങളുടെ പ്രവർത്തനത്തെ കൂടുതൽ ഊർജ്ജിതമാക്കി. ചാനലിനെക്കുറിച്ച് അന്വേഷിച്ചവരോടുള്ള നന്ദിയും സ്നേഹവും ഹൃദയത്തിന്റെ ഭാഷയിൽ അറിയിക്കുന്നെന്നും"- സഹോദരിമാർ പറഞ്ഞു.
യൂ ട്യൂബ് റദ്ദാക്കിയ ചാനലിന് ആയിരക്കണക്കിന് സബ്‌സ്‌ക്രൈബർമാരുണ്ട്. 2016 ൽ ഇക്വഡോറിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഐറിഷ് യുവസന്യാസിനിയായ ക്ലെയർ ക്രോക്കറ്റിന്റെ ജീവിതം അവതരിപ്പിക്കുന്ന ഡോക്യുമെന്ററി ഇതിലെ പ്രധാന വീഡിയോകളിലൊന്നായിരുന്നു.
ഡോക്യുമെന്ററിക്ക് 2.6 ദശലക്ഷം കാഴ്‌ചകളും ആയിരക്കണക്കിന് അഭിപ്രായങ്ങളും ഇതിനോടകം ലഭിച്ചിരുന്നു. അത് നഷ്‌ടപ്പെടുമെന്ന് സഭ ഭയപ്പെട്ടിരുന്നു. ഈ ഡോക്യുമെന്ററിയിലൂടെ ലഭിച്ച മഹത്തായ അത്ഭുതങ്ങൾ രേഖാമൂലവും വാക്കാലുള്ളതുമായ സാക്ഷ്യപത്രങ്ങൾ ദിവസവും ആളുകൾ അയച്ചു തന്നിരുന്നു. ചാനൽ അടച്ചു പൂട്ടിയതുമൂലമുണ്ടായ അസൗകര്യത്തിനും നിരാശയ്ക്കും യൂട്യൂബ് ക്ഷമാപണം നടത്തിയെന്നും സന്യാസിമാർ പറഞ്ഞു.
യൂട്യൂബ് ചാനലിലേക്ക് വീഡിയോകൾ അപ്‌ലോഡ് ചെയ്യാനായി ഞങ്ങൾ ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ചാനൽ നിലവിലില്ല എന്നു മനസിലാക്കിയത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്നതിനു മുമ്പ് നയങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ച് യാതൊരു മുന്നറിയിപ്പും ഞങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്ന് സി. ക്രിസ്റ്റൻ ഗാർഡ്നർ പറഞ്ഞിരുന്നു.
കൂടുതൽ വായനയ്ക്ക്
സ്പെയിനിൽ കത്തോലിക്ക സന്യാസിനിമാരുടെ യൂട്യൂബ് ചാനൽ വ്യാജ ആരോപണത്തെതുടർന്ന് പൂട്ടിച്ചു;വിവാദം