ന്യൂഡൽഹി: സേവന ഫീസുമായി ബന്ധപ്പെട്ട തർക്കത്തിൽ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ. പത്ത് ഇന്ത്യൻ കമ്പനികളുട ആപ്പുകൾക്കാണ് ഗൂഗ്ൾ വിലക്കേർപ്പെടുത്തിയത്.
ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്‍ലിം മാട്രിമോണി, ജോഡി എന്നിവ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കിയതായി കമ്പനി സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ പറഞ്ഞു. നടപടിയെ ‘ഇന്ത്യൻ ഇന്റർനെറ്റിന്റെ കറുത്ത ദിനം’ എന്നാണ് കമ്പനി വിശേഷിപ്പിച്ചത്.
ഭാരത് മാട്രിമോണിയുടെ ആപ്പുകളുടെ മാതൃ കമ്പനിയായ മാട്രിമോണി. കോം, ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നിവയ്‌ക്ക് പ്ലേ സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചതിന്ആ ൽഫബെറ്റ് ഇങ്ക് നോട്ടീസ് അയച്ചു.
നോട്ടീസ് ലഭിച്ചതായും തുടർനടപടികൾ അവലോകനം ചെയ്ത് വരികയാണെന്നും കമ്പനി അധികൃതർ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വിലക്ക് വന്നതിന് പിന്നാലെ മാട്രിമോണി.കോമിന്റെ ഓഹരികൾ 2.7 ശതമാനം വരെ ഇടിഞ്ഞു, ഇൻഫോ എഡ്ജിന്റെ ഓഹരികൾ 1.5 ശതമാനം ഇടിഞ്ഞു.
സൗജന്യ സേവനം നൽകുന്നതിനൊപ്പം കൂടുതൽ സാങ്കേതിക പിന്തുണനൽകുന്നതിനാണ് സർവീസ് ഫീ ഈടാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള രണ്ട് ലക്ഷം ആപ്പുകളിൽ മൂന്ന് ശതമാനം ആപ്പുകൾക്ക് മാത്രമാണ് സർവീസ് ഫീ ചുമത്തിയിരിക്കുന്നതെന്നും ഗൂഗിൾ വ്യക്തമാക്കി.