പുല്‍വാമ ആക്രമണത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി ആന്റോ ആന്റണി എംപി

പുല്‍വാമ ആക്രമണത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി ആന്റോ ആന്റണി എംപി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കടുത്ത ആരോപണം ഉന്നയിച്ച് ആന്റോ ആന്റണി എം.പി. 2019 ഫെബ്രുവരിയില്‍ 42 ജവാന്മാരുടെ ജീവന്‍ ബലികൊടുത്താണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപി ജയിച്ചതെന്നാണ് ആന്റോ ആന്റണിയുടെ ആരോപണം. പാകിസ്ഥാന് ഈ സ്ഫോടനത്തില്‍ പങ്കെന്താണെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ അറിയാതെ അത്രയും സ്ഫോടക വസ്തു പുല്‍വാമയില്‍ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചവരുടെ സംശയം ദൂരികരിച്ചത് അന്ന് ജമ്മു കാശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കാണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു.

2500 സൈനികരുമായി 78 വാഹനങ്ങളുടെ വ്യൂഹമായാണ് പാക് അതിര്‍ത്തിയ്ക്ക് സമീപമുള്ള റോഡിലൂടെ 2019 ഫെബ്രുവരി 14 ന് പോയിരുന്നത്. ഇവര്‍ക്ക് നേരെ സ്ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ചു കയറ്റിയാണ് ആക്രമണമുണ്ടായത്.

പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റിരുന്നു. ആദില്‍ അഹമ്മദ് ദര്‍ എന്ന തീവ്രവാദിയായിരുന്നു ആക്രമണകാരി. അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ പോയ സൈനികരാണ് ആക്രമണത്തിനിരയായത്.

ആന്റോ ആന്റണി പാക്കിസ്ഥാന്റെ വക്താവാകാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. പാക് അനുകൂല നിലപാട് സ്വീകരിച്ച ആന്റോ ആന്റണിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.





ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.