പത്മജയ്ക്കും അനിലിനും എന്നെ പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങി വരേണ്ടിവരും: ചെറിയാന്‍ ഫിലിപ്പ്

പത്മജയ്ക്കും അനിലിനും എന്നെ പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങി വരേണ്ടിവരും: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: പത്മജയ്ക്കും അനിലിനും എന്നെ പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങി വരേണ്ടിവരുമെന്ന് ചെറിയാന്‍ ഫിലിപ്പ്. ബിജെപിയില്‍ ചേര്‍ന്ന മോഹന്‍ ശങ്കര്‍ എന്ന കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കള്‍ക്കും ഉണ്ടാകും. ബിജെപിയിലേക്ക് വരുന്നവരുടെ കൂടെ നിഴല്‍ പോലുമില്ലെന്ന് മുതിര്‍ന്ന നേതാവ് സി.കെ പത്മനാഭന്‍ പരിഹസിച്ചത് അവരുടെ പൊതുവികാരമാണ്.

കോണ്‍ഗ്രസ് കുടുംബത്തിലുള്ള സ്‌നേഹവും ആദരവും പരിഗണനയും മറ്റൊരു പാര്‍ട്ടിയിലും ലഭിക്കില്ല. താല്‍ക്കാലികമായി സ്ഥാനമാനങ്ങള്‍ നല്‍കുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാള്‍ പ്രദര്‍ശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയും.

വികാരവിക്ഷോഭത്തില്‍ കോണ്‍ഗ്രസ് വിട്ട എനിക്ക് രാഷ്ട്രീയ ജീവിതം തന്നെ ഹോമിക്കേണ്ടി വന്നെന്നും തിരിച്ചു വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ എല്ലാ തലങ്ങളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും വിശ്വാസവും പിന്തുണയും അത്ഭുതകരമാണെന്നും അദേഹം പ്രതികരിച്ചു.

പഴയ ത്യാഗവും അധ്വാനവും പാരമ്പര്യവും കോണ്‍ഗ്രസില്‍ ഇപ്പോഴും എന്റെ മൂലധനമായി കണക്കാക്കുന്നു. മികച്ച കാലാവസ്ഥയില്‍ വളക്കൂറുള്ള മണ്ണില്‍ വളരുന്ന ചെടി വേരോടെ പിഴുതെടുത്ത് മറ്റൊരിടത്തു നട്ടാല്‍ കരിഞ്ഞു പോകുമെന്നതാണ് കോണ്‍ഗ്രസ് വിട്ടു പോകുന്നവര്‍ക്കുളള ഗുണപാഠമെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.