'മുഴുവന്‍ ആസ്തിയും വെളിപ്പെടുത്തിയില്ല': രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് യുഡിഎഫ്

'മുഴുവന്‍ ആസ്തിയും വെളിപ്പെടുത്തിയില്ല': രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് യുഡിഎഫ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വരാണിധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് പരാതി. നാനമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സാലാണ് പരാതി നല്‍കിയത്.

2021-2022 വര്‍ഷത്തില്‍ ആദായനികുതി പരിധിയില്‍ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 28 കോടി രൂപയുടെ ആസ്തി മാത്രമാണ് അദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള തന്റെ പ്രധാന കമ്പനികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അവനി ബന്‍സാലും കോണ്‍ഗ്രസും ആരോപിക്കുന്നത്.

ബംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിട്ടില്ലെന്ന് അവകാശപ്പെട്ട അവാനി ബന്‍സാല്‍ വസ്തു നികുതി അദേഹം അടച്ചതിന്റെ രസീതും പുറത്ത് വിട്ടു. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ തിരുവനന്തപുരത്ത് പത്രികകളുടെ സൂക്ഷമ പരിശോധന നടത്തിയതിന് ശേഷം ഒമ്പത് പേരുടെ പത്രിക തള്ളിയിട്ടുണ്ട്. സിഎസ്ഐ മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഭാര്യയുടെ പത്രികയടക്കമാണ് തള്ളിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറടക്കമുള്ള പ്രധാന മുന്നണി സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.