അമേരിക്കയില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; വിമാന സര്‍വീസുകള്‍ തല്‍കാലികമായി നിര്‍ത്തി

അമേരിക്കയില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; വിമാന സര്‍വീസുകള്‍ തല്‍കാലികമായി നിര്‍ത്തി

ന്യൂയോര്‍ക്ക്: അമേരിക്കയുടെ വടക്കു കിഴക്കന്‍ മേഖലകളില്‍ ഭൂചലനം. വെള്ളിയാഴ്ച്ച അമേരിക്കന്‍ സമയം രാവിലെ പത്തരയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായമോ, നാശനഷ്ടങ്ങളോ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ന്യൂജേഴ്സിയിലെ ട്യൂക്‌സ്‌ബെറിയാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

വടക്ക് മെയ്ന്‍, ന്യൂഹാംപ്ഷയര്‍, വെര്‍മണ്ട് സംസ്ഥാനങ്ങളിലും തെക്ക് വാഷിങ്ടണ്‍ ഡി.സി വരെയും പ്രകമ്പനം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റി, ഫിലാഡെല്‍ഫിയ, ബാള്‍ട്ടിമോര്‍, നെവാര്‍ക് വിമാനത്താവളങ്ങള്‍ വഴിയുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി പിടിച്ചിട്ടു.

ഏറ്റവും തിരക്കുപിടിച്ച ന്യൂയോര്‍ക്ക് പട്ടണത്തില്‍ ഭൂചലനം ശക്തമായിരുന്നെങ്കിലും കെട്ടിടങ്ങള്‍ സുരക്ഷിതമാണ്. സേവനങ്ങള്‍ക്ക് തടസം നേരിട്ടതായും റിപ്പോര്‍ട്ടുകളില്ല. ന്യൂയോര്‍ക്ക് സിറ്റിക്ക് 80 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പം ന്യൂയോര്‍ക്കിലുടനീളം അനുഭവപ്പെട്ടതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ എക്സില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.