സിദ്ധാര്‍ഥന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു; നാളെ കോളജിലെത്തി തെളിവെടുപ്പ്

സിദ്ധാര്‍ഥന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു; നാളെ കോളജിലെത്തി തെളിവെടുപ്പ്

കല്‍പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു. തിങ്കളാഴ്ച കോളജിലെത്തി തെളിവെടുപ്പ് നടത്തുന്ന കമ്മീഷന്‍ അഞ്ച് ദിവസം ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക അനധ്യാപക ജീവനക്കാരെ വിസ്തരിക്കും. ഇത് സംബന്ധിച്ച് ഡീനിന് രേഖാമൂലം അറിയിപ്പ് നല്‍തിയിട്ടുണ്ട്.

വിഷയത്തില്‍ ശക്തമായ മൊഴിയെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആന്റി റാഗിങ് സെല്ലിന് ലഭിച്ച പരാതികളും പരിശോധിക്കും. സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. നാല് സിബിഐ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയിരുന്നു. സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പറ്റ ഡിവൈഎസ്പി ടി.എന്‍ സജീവില്‍ നിന്ന് സിബിഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. കണ്ണൂരില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. നാളെ സംഘം വയനാട്ടിലെത്തി അന്വേഷണം തുടങ്ങും.

അതേസമയം സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്നതില്‍ നടപടിക്രമങ്ങള്‍ വൈകിയതില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ നല്‍കാനും നിര്‍ദേശമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.