സാമൂഹിക തിന്മകള്‍ക്കെതിരായ ബോധവല്‍ക്കരണവുമായി സഭ മുന്നോട്ടു പോകും: കെസിബിസി ജാഗ്രതാ കമ്മീഷന്‍

സാമൂഹിക തിന്മകള്‍ക്കെതിരായ ബോധവല്‍ക്കരണവുമായി സഭ മുന്നോട്ടു പോകും: കെസിബിസി ജാഗ്രതാ കമ്മീഷന്‍

കൊച്ചി: ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ ചില യാഥാര്‍ഥ്യങ്ങളാണന്നും അതിനെതിരെ കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍.

നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും ഒപ്പം സമൂഹത്തിന്റെ അജ്ഞതയും മുതലെടുത്ത് ചില തല്‍പര കക്ഷികള്‍ നടത്തി വരുന്ന ഗൂഢ നീക്കങ്ങള്‍ പലപ്പോഴും തുറന്നു കാണിച്ചിട്ടുണ്ട്. സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്നതിന് കാരണമാകുന്നത് പലപ്പോഴായി സര്‍ക്കാരിന് മുന്നില്‍ ചൂണ്ടിക്കാണിച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല.

ഭരണ സംവിധാനങ്ങള്‍ ഇത്തരം വിഷയങ്ങളെ പതിവായി അവഗണിക്കുകയും മാധ്യമങ്ങള്‍ പലപ്പോഴും വാസ്തവങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഭാ നേതൃത്വം വിശ്വാസികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനെ ആരും അസ്വസ്ഥതയോടെയും തെറ്റിദ്ധാരണാജനകമായും സമീപിക്കേണ്ടതില്ലെന്നും ജാഗ്രതാ കമ്മീഷന്‍ വ്യക്തമാക്കി.

സമൂഹത്തിന്റെ അജ്ഞത നീക്കുന്നതിനും യുവജനങ്ങള്‍ കെണികളില്‍ അകപ്പെടുന്നത് തടയുന്നതിനും ഉതകുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായും സാമൂഹിക തിന്മകള്‍ക്കെതിരെ നിന്താന്ത ജാഗ്രതയോടെയും സഭാ നേതൃത്വവും രൂപതകളും മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും ജാഗ്രതാ സമിതികള്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.