മാസപ്പടി കേസ്: സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ സഹിതം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണം

മാസപ്പടി കേസ്: സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ സഹിതം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണം

കൊച്ചി: മാസപ്പടി കേസില്‍ സ്വകാര്യ കരിമണല്‍ ഖനന കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനി പ്രതിനിധികള്‍ക്ക് ഇന്ന് ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാകണം. നോട്ടീസ് നല്‍കിയിട്ടുണ്ട്. സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ഉദ്യോഗസ്ഥരോട് രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും സ്വകാര്യ കരിമണല്‍ ഖനന കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. നല്‍കാത്ത സേവനത്തിനാണ് സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതെന്നാണ് ആരോപണം.

തവണകളിലായി 1.72 കോടി രൂപ സിഎംആര്‍എല്‍ വീണാ വിജയന്റെ കമ്പനിക്ക് നല്‍കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 2016-17 മുതലാണ് എക്സാലോജികിന് കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറുന്നത്. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം.

പണം വാങ്ങിയത് ഏതുതരം സേവനത്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. എക്‌സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എലും തമ്മിലുള്ള ദുരൂഹമായ പണമിടപാടുകളില്‍ ഇഡി കേസെടുത്തിരുന്നു. ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷിക്കുന്നുണ്ട്.

അതേസമയം എക്സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്എഫ്ഐഒ നോട്ടീസ് അയച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.