ആശ്വാസവാര്‍ത്ത; ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലില്‍ നിന്ന് മലയാളി ധനേഷ് പിതാവിനോട് സംസാരിച്ചു

 ആശ്വാസവാര്‍ത്ത; ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലില്‍ നിന്ന് മലയാളി ധനേഷ് പിതാവിനോട് സംസാരിച്ചു

കല്‍പറ്റ: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ നിന്ന് മലയാളിയായ ധനേഷ് പിതാവിനോട് ഫോണില്‍ സംസാരിച്ചു. ധനേഷ് ഉള്‍പ്പെടെ നാല് മലയാളികളാണ് കപ്പലില്‍ ഉള്ളത്. സുരക്ഷിതന്‍ ആണെന്ന് ധനേഷ് സംഭാഷണത്തിനിടെ പറഞ്ഞുവെന്ന് പിതാവ് വിശ്വനാഥന്‍ ഒരു സ്വകാര്യ മാധ്യമത്തോട് വ്യക്തമാക്കി.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത കപ്പലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയില്‍ കഴിയുന്നതിനിടെയാണ് ആശ്വാസ വാര്‍ത്ത എത്തിയത്. കപ്പലില്‍ ഉള്ള വയനാട് പാല്‍വെളിച്ചം സ്വദേശി ധനേഷാണ് വൈകിട്ട് കുടുംബവുമായി സംസാരിച്ചത്.

തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ്, കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി തേലംപറമ്പത്ത് ശ്യാംനാഥ്, പാലക്കാട് വടശേരി സ്വദേശി സുമേഷ് എന്നിവരാണ് ബന്ധികളായ മറ്റ് മലയാളികള്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് ശാംനാഥ് അവധി കഴിഞ്ഞ് തിരിച്ച് പോയത്. പത്ത് വര്‍ഷമായി എംഎസ്‌സി കമ്പനിയില്‍ ജോലി ചെയ്യുന്ന ശാംനാഥ് മറ്റന്നാള്‍ നാട്ടില്‍ തിരികെ വരാനിരിക്കയാണ് സംഭവമെന്ന് കുടുംബം പറയുന്നു.

മറ്റൊരു മലയാളിയായ പാലക്കാട് വടശേരി സ്വദേശി സുമേഷിന്റെ കുടുംബവും മകന്‍ തിരികെ എത്തുന്നതും കാത്തിരിക്കുകയാണ്. മലയാളികള്‍ അടക്കമുള്ള മുഴുവന്‍ ആളുകളുടെയും മോചനത്തിനായുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.