ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് കേരള യൂണിവേഴ്സിറ്റി വിസി; പങ്കെടുക്കുമെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് കേരള യൂണിവേഴ്സിറ്റി വിസി; പങ്കെടുക്കുമെന്ന് ബ്രിട്ടാസ്

തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എംപി കേരള സര്‍വകലാശാലയില്‍ നടത്താനിരുന്ന പ്രഭാഷണം തടഞ്ഞ് വൈസ് ചാന്‍സലര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 'ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും' എന്നതായിരുന്നു പ്രഭാഷണത്തിന്റെ വിഷയം.

ഇടത് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.15 ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.

അതേസമയം പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോ യൂണിവേഴ്സിറ്റി രജിസ്ട്രാറോ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട്. ഇതിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു. പരമ്പര പൊതുപരിപാടിയല്ല. യൂണിയന്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് രംഗത്തെത്തി. എന്താണ് ജനാധിപത്യം എന്നതില്‍ വ്യക്തമായ ധാരണയില്ലാത്തവരാണ് വിസി ആയി ഇരിക്കുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി. സംവാദം വിസിയാണ് സംഘടിപ്പിക്കേണ്ടത്. ഇങ്ങനെയുള്ള ഉത്തരവ് വിസിക്ക് എടുക്കാന്‍ പറ്റുമോ? പരിപാടിയില്‍ പോയി പങ്കെടുക്കും. അത് പെരുമാറ്റച്ചട്ട ലംഘനമല്ല. ജനാധിപത്യമെന്തെന്ന് ജനങ്ങള്‍ അറിയേണ്ട. ധാര്‍ഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാല്‍ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.