ഗവര്‍ണര്‍ പദവി വാഗ്ദാനം; ഇ.പി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ ചര്‍ച്ച: ആരോപണവുമായി കെ. സുധാകരന്‍

ഗവര്‍ണര്‍ പദവി വാഗ്ദാനം; ഇ.പി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ ചര്‍ച്ച:  ആരോപണവുമായി കെ. സുധാകരന്‍

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ടും കണ്ണൂര്‍ ലോക്‌സഭാ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്‍.

താനല്ല, ഇ.പി ജയരാജനാണ് ബിജെപിയിലേക്ക് പോകുന്നതെന്നും ഇത് സംബന്ധിച്ച് ഗള്‍ഫില്‍ വച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ജയരാജന് സിപിഎമ്മില്‍ നിന്നും ഭീഷണിയുണ്ടായി. അതുകൊണ്ട് തല്‍കാലം പിന്നോട്ടു മാറി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെയും രാജീവ് ചന്ദ്രശേഖരന്റെയും നേതൃത്വത്തില്‍ ഗള്‍ഫില്‍ വച്ചായിരുന്നു ചര്‍ച്ചയെന്നും സുധാകരന്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് ഒരു മധ്യവര്‍ത്തിയുണ്ട്. അയാളുടെ പേര് ഇപ്പോള്‍ പറയുന്നില്ല. ഗവര്‍ണര്‍ സ്ഥാനത്തെ കുറിച്ചും ചര്‍ച്ച നടന്നു.  പാവം ജയരാജന്‍ അത് വിശ്വസിച്ചിട്ടുണ്ടാകാമെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിയാകാത്തതില്‍ ഇ.പി ജയരാജന് കടുത്ത നിരാശയുണ്ട്. പാര്‍ട്ടി സെക്രട്ടറി സ്ഥാനം ലഭിക്കേണ്ടിയിരുന്നത് അദേഹത്തിനാണ്. സ്ഥാനം കിട്ടാത്തതിലുള്ള നീരസം അദേഹം അടുത്ത സുഹത്തുക്കളോട് പറഞ്ഞിട്ടുണ്ട്. രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്തയാളാണ് ജയരാജനെന്നും പിണറായിയുമായും ഇ.പി നല്ല ബന്ധത്തില്‍ അല്ലെന്നും സുധാകരന്‍ പറഞ്ഞു.

എല്ലാ കാലത്തും കള്ളവോട്ട് ചെയ്യുന്നവരാണ് സിപിഎം. ഇപ്പോഴും അത് തുടരുന്നു. ചില സ്ഥലങ്ങളില്‍ സ്ഥിരമായി അവര്‍ കള്ളവോട്ട് ചെയ്യാറുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.