അബുദാബി: ഫെബ്രുവരി ഒന്നുമുതല്‍ അബുദാബി എമിറേറ്റിലേക്ക് കടക്കുന്നതിനുളള നിർദ്ദേശങ്ങളില്‍ മാറ്റം വരുത്തി അബുദാബി ക്രൈസിസ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങള്‍ പുതുക്കിയത്.
മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കില്‍ 48 മണിക്കൂറിനുളളിലെടുത്ത പിസിആർ ടെസ്റ്റ് നെഗറ്റീവ് റിസല്‍റ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ല. എമിറേറ്റില്‍ പ്രവേശിച്ച് നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റ് വേണം. ഡിപിഐ ടെസ്റ്റെടുത്താല്‍ 24 മണിക്കൂറിനുളളില്‍ മാത്രമെ എമിറേറ്റിലേക്ക് പ്രവേശിക്കാനാകൂ.

അതേസമയം തുടർച്ചയായ രണ്ട് തവണ ഡിപിഐ ടെസ്റ്റെടുത്ത് എമിറേറ്റിലേക്ക് പ്രവേശിക്കാനാവില്ല. ഡിപിഐ ടെസ്റ്റ് എടുത്ത് അബുദാബിയിലെത്തി, 48 മണിക്കൂറിലധികം അവിടെ തങ്ങിയാല്‍ മൂന്നാം ദിവസം വീണ്ടും പിസിആർ എടുക്കണം. ഏഴുദിവസത്തില്‍ കൂടുതല്‍ തങ്ങിയാല്‍ ഏഴാം ദിവസവും പിസിആർ ടെസ്റ്റ് വേണം. താമസക്കാർക്കും സ്വദേശികള്‍ക്കും ഇത് ബാധകമാണ്.
അതേസമയം വാക്സിനേഷന്‍ ക്യാംപയിനിന്‍റെ ഭാഗമായവർക്കും വാക്സിനെടുത്തവർക്കും, അല്‍ ഹോസന്‍ ആപ്പില്‍ സ്വർണനിറമുളള നക്ഷത്രം അതല്ലെങ്കില്‍ ഇ എന്ന അക്ഷരം തെളിഞ്ഞിട്ടുണ്ടെങ്കില്‍ പരിശോധനയില്‍ ഇളവുണ്ട്.