കൊച്ചി: ഇന്ന് ലോക മാതൃദിനം. ജീവിതത്തിൽ പകർന്നുകിട്ടുന്ന പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും ഓർമ്മിപ്പിക്കാനുള്ള ദിനം. ലോകത്തെങ്ങുമുള്ള സ്‌നേഹത്തിൻറെയും സഹനത്തിൻറെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്.
അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്ക് മാത്രം ഒതുക്കേണ്ടതാണോ എന്ന ചോദ്യം ഉയർന്നേക്കാം. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതൽ ഓർക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം.
മെയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃ ദിനമായി ആചരിക്കുന്നത്. അമേരിക്കയിലാണ് മാതൃ ദിനത്തിന്റെ തുടക്കം. പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു. അമ്മമാർ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമ്മിക്കുക കൂടിയാണ് ഈ ദിനം.
1905ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്ന റീവെസ് ജാർവിസ് എന്ന സ്ത്രീയാണ് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. 1908 ൽ ഈ പ്രചാരണം ഫലം കണ്ടു. വിർജീനിയയുടെ പടിഞ്ഞാറൻ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്ന ജാർവിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നു.
1914 ൽ അമേരിക്കയിൽ മദർ ഡേ ഒരു ഔദ്യോഗിക അവധി ദിനമായി മാറി. പ്രസിഡന്റ് വുഡ്രോ വിൽസൺ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃത്വത്തെ ബഹുമാനിക്കുന്ന ദിവസമായി പ്രഖ്യാപിച്ചു.