എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി തുടരുന്നു; കൊച്ചിയിലും കോഴിക്കോടും കണ്ണൂരിലും വിമാനങ്ങൾ ഇന്നും റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി തുടരുന്നു; കൊച്ചിയിലും കോഴിക്കോടും കണ്ണൂരിലും വിമാനങ്ങൾ ഇന്നും റദ്ദാക്കി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. ബഹറിന്‍, ദമാം, ഹൈദരാബാദ്, ബെംഗുളൂരു, കല്‍ക്കട്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര - അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമൂലം റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

ഫ്‌ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്ഷമ ചോദിച്ചിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിച്ച് സമരം പിന്‍വലിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചിരുന്നു. എങ്കിലും ഈ പ്രഖ്യാപനത്തിനുശേഷം ഇന്നലെയും ഇന്നും സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.