ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ. ആം ആദ്മി എംപി സ്വാതി മലിവാളിന്റെ പരാതിയിലാണ് അറസ്റ്റ്. കെജരിവാളിന്റെ വീട്ടിൽ നിന്നാണ് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തത്. കെജരിവാളിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് സ്വാതി മലിവാളിന്റെ ആക്രമിച്ചുവെന്നാണ് പരാതി. സ്വാതിയുടെ ശരീരത്തിൽ പരിക്കുകളുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
സ്വാതി മലിവാളിന്റെ ഇടത്തേ കാലിനും കണ്ണിന് താഴെയും കവിളിലും പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡൽഹി എയിംസിലാണ് സ്വാതി മലിവാൾ വൈദ്യ പരിശോധനക്ക് വിധേയയായത്. ബിഭവ് കുമാർ തന്‍റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എംപിയുടെ പരാതി.
ആം ആദ്മി പാർട്ടി ബിഭവിന്‍റെ ഭീഷണിയിലാണെന്ന് സ്വാതി ആരോപിച്ചു. ബിഭവ് അറസ്റ്റിലായാൽ കെജരിവാളിന്‍റെ എല്ലാ വിവരങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിയുണ്ടെന്നും സ്വാതി പറയുന്നു. അതിനിടെ കെജരിവാളിന്‍റെ ഓഫീസിൽ ഒരു മണിക്കൂർ സ്വാതി മലിവാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ആരോപിച്ച് ബിഭവ് കുമാർ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ സ്വാതി മലിവാളിനെതിരെ ബിഭവ് കുമാറും പരാതി നൽകിയിരുന്നു.