സ്വയം ഡ്രൈവിങ് പഠിച്ച് സ്വന്തം വാഹനത്തില്‍ ടെസ്റ്റിനെത്താം; ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ല

സ്വയം ഡ്രൈവിങ് പഠിച്ച് സ്വന്തം വാഹനത്തില്‍ ടെസ്റ്റിനെത്താം; ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ല

തിരുവനന്തപുരം: ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് എടുക്കാന്‍ ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍. സ്വന്തമായി വാഹനം ഓടിച്ചു പഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തി ടെസ്റ്റിങ് വ്യവസ്ഥകള്‍ പുതുക്കി ഉത്തരവിറക്കി.

സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാനുള്ള അനുമതി നിലവിലുള്ളതാണെങ്കിലും സ്വന്തമായുള്ള ഡ്രൈവിങ് പഠനം മുന്‍ ഉത്തരവുകളില്‍ കാര്യമായി പരാമര്‍ശിച്ചിരുന്നില്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ സ്‌കൂളുകാരും ജീവനക്കാരും എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കിയ ഉത്തരവിലാണ് സ്വയംപഠനം പ്രോത്സാഹിപ്പിക്കുന്നത്.

ലേണേഴ്‌സ് ലൈസന്‍സ് എടുത്ത വ്യക്തിക്ക് ലൈസന്‍സുള്ള ഒരാളുടെ സാന്നിധ്യത്തില്‍ ഡ്രൈവിങ് പരിശീലിക്കാം. സ്‌കൂള്‍ വഴിയാണെങ്കില്‍ അംഗീകൃത പരിശീലകന്‍ തന്നെ പഠിതാക്കളുമായി ഡ്രൈവിങ് ടെസ്റ്റിന് എത്തണമെന്ന വ്യവസ്ഥയും കര്‍ശനമാക്കി.

സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ എതിര്‍ക്കുന്നതും ഈ നിബന്ധനയെയാണ്. ഭൂരിഭാഗം ഡ്രൈവിങ് സ്‌കൂളുകള്‍ക്കും ആവശ്യത്തിന് അംഗീകൃത പരിശീലകരില്ല. ഒരു ഉദ്യോഗസ്ഥര്‍ ദിവസം 40 ടെസ്റ്റ് നടത്തണമെന്നത് ഉള്‍പ്പെടെ സമരം ഒത്തുതീര്‍പ്പാക്കിയ ചര്‍ച്ചയ്ക്കു ശേഷം മന്ത്രി വിശദീകരിച്ച കാര്യങ്ങളെല്ലാം ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അംഗീകൃത പരിശീലകര്‍ ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രി അംഗീകരിക്കാത്ത പശ്ചാത്തലത്തില്‍ 29 ന് സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് തുടര്‍ പരിപാടികള്‍ തീരുമാനിക്കുമെന്ന് സി.ഐ.ടി.യു അറിയിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.