അബുജ: നൈജീരിയയിലെ അഡമാവ സംസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ഫാദർ ഒലിവർ ബൂബ മോചിപ്പിക്കപ്പെട്ടു. ഫാ. ബൂബ ശുശ്രൂഷ ചെയ്യുന്ന യോലയിലെ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസയാണ് ഇക്കാര്യം അറിയിച്ചത്. ഫാദർ ബൂബയെ തട്ടിക്കൊണ്ടുപോയവർ മെയ് 30 ന് വിട്ടയച്ചതായി ബിഷപ്പ് സ്റ്റീഫൻ ഡാമി അറിയിച്ചു.
മെയ് 21 ന് പുലർച്ചെ ഒരു മണിയോടെ സാന്താ റീത്ത ഇടവകയുടെ റെക്ടറിയിൾ നിന്നാണ് വൈദികനെ ആക്രമികൾ തട്ടികൊണ്ട് പോയത്. വെല്ലുവിളി നിറഞ്ഞതും പ്രയാസകരവുമായ സമയങ്ങളിൽ യോല രൂപതയിലെ വൈദികരുടെയും സാധാരണക്കാരുടെയും പ്രാർത്ഥനകൾക്കും ഐക്യദാർഢ്യത്തിനും നന്ദി പറയുകയാണെന്നു ബിഷപ്പ് പറഞ്ഞു.
മെയ് 15 ന് തട്ടിക്കൊണ്ടുപോയ ഫാ. ബേസിൽ ഗ്ബുസുവോ എന്ന വൈദികന്‍ അടുത്തിടെ മോചിതനായിരിന്നു. വൈദികനെ അർദ്ധ രാത്രിയോടെ ഉഫുമയ്ക്ക് സമീപമുള്ള സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തുന്നതും വൈദികരെ തട്ടിക്കൊണ്ടുപോകുന്നതും നൈജീരിയയിൽ പതിവ് സംഭവങ്ങളായി മാറിയിട്ടുണ്ട്.