ബ്രിട്ടനില്‍ ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ച ഇടത് നേതാവിന് കനത്ത തോല്‍വി

ബ്രിട്ടനില്‍ ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ച ഇടത് നേതാവിന് കനത്ത തോല്‍വി

ലണ്ടന്‍: ഗാസ വിഷയത്തില്‍ ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന ഇടത് നേതാവ് ജോര്‍ജ് ഗാലോവേയ്ക്ക് ബ്രിട്ടന്‍ പൊതു തെരഞ്ഞെടുപ്പില്‍ തോല്‍വി. വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സ്ഥാനാര്‍ഥിയായി വടക്കന്‍ ഇംഗ്ലണ്ടിലെ റോച്ച്‌ഡെയ്‌ലില്‍ നിന്നാണ് ഗാലോവേ ജനവിധി തേടിയത്.

വാശിയേറിയ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പോള്‍ വോ ആണ് ഗാലോവേയെ പരാജയപ്പെടുത്തിയത്. പോള്‍ വോക്ക് 13,027 വോട്ടും ഗാലോവേക്ക് 11,587 വോട്ടും ലഭിച്ചു. 1987 മുതല്‍ 2010 വരെയും 2012 മുതല്‍ 2015 വരെയും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായിരുന്നു ഗാലോവേ.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ റോച്ച്‌ഡെയ്ല്‍ സീറ്റില്‍ 69കാരനായ ജോര്‍ജ് ഗാലോവേ വിജയിച്ചിരുന്നു.

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട്
യഹൂദവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ലേബര്‍ പാര്‍ട്ടിയുടെ അസര്‍ അലിയെ പിന്‍വലിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
30 ശതമാനം മുസ്ലിംകള്‍ അധിവസിക്കുന്ന റോച്ച്ഡെയ്ലില്‍ ഗാസ വിഷയം ഉയര്‍ത്തിയാണ് ഗാലോവേ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. വര്‍ഷങ്ങളായി ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ജോര്‍ജ് ഗാലോവേ ഇസ്രായേല്‍ വസ്തുക്കള്‍, സേവനങ്ങള്‍, വിനോദ സഞ്ചാരികള്‍ അടക്കമുള്ളവ ബഹിഷ്‌കരിക്കണമെന്ന് മുമ്പ് ആഹ്വാനം ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.