നിപ ബാധിച്ച കുട്ടിയുടെ നില അതീവ ​ഗുരുതരം: മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ; കോഴിക്കോട് മെഡിക്കൽ കോളജില്‍ സന്ദര്‍ശക വിലക്ക്

നിപ ബാധിച്ച കുട്ടിയുടെ നില അതീവ ​ഗുരുതരം: മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ; കോഴിക്കോട് മെഡിക്കൽ കോളജില്‍ സന്ദര്‍ശക വിലക്ക്

മലപ്പുറം: നിപ ബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ. ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. വിവാഹം, സൽക്കാരം അടക്കമുളള പരിപാടികൾക്ക് പരമാവധി 50 പേർക്ക് മാത്രമാണ് അനുമതി. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങൾ മാസ്‌ക് ധരിക്കണം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ടത് ജാഗ്രതയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ പറഞ്ഞിരുന്നു.

നിപ ബാധിതനായ കുട്ടി ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളജിലും സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ നില അതീവ ഗുരുതരമായ അവസ്ഥയിൽ തുടരുകയാണ് എന്നാണ് റിപ്പോർട്ട്. വെന്റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിറുത്തിയിരിക്കുന്നത്. മുപ്പതുപേരടങ്ങിയ പ്രത്യേക സംഘത്തിനാണ് ചികിത്സയുടെ ചുമതല.

പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചത്. അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിക്ക് പനിയുള്ളതിനാൽ സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മൂന്ന് ബന്ധുക്കളും മുൻപ് ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റൈനിൽ പ്രവേശിച്ചു. നേരിട്ട് സമ്പർക്കത്തിലായ 60 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കും. ഇവർ ഹൈ റിസ്ക് വിഭാഗത്തിലാണ്. 214പേർ നിരീക്ഷണത്തിലാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.