ന്യൂയോർക്ക്: ന്യൂയോർക്കിലെ റോച്ചസ്റ്റർ നഗരത്തിലെ പാർക്കിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം 6.20 ന് മാപ്പിൾവുഡ് പാർക്കിൽ നടന്ന സമ്മേളനത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. എന്നാൽ നിരവധി ജനങ്ങൾക്ക് നേരെ വെടിയുതിർത്തതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ വെടിയേറ്റ് ആളുകൾ കിടക്കുന്നതിന്റെയും രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നതിന്റെയും രംഗങ്ങളുണ്ട്. സംഭവമുണ്ടായ ഉടൻ ജനങ്ങൾ ചിതറിയോടി.
വെടിവയ്‌പ്പിൽ ഗുരുതര പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് ഗുരുതരമല്ലാത്ത പരിക്കാണെന്നാണ് വിവരം. 'ഈ സമയം എത്രപേർക്ക് വെടിയേറ്റുവെന്ന് ഞങ്ങൾക്കറിയില്ല. അതറിയാനായി ഞങ്ങൾ ശ്രമം തുടരുകയാണ്.' റോച്ചസ്‌റ്റർ പൊലീസ് ക്യാപ്‌ടൻ ഗ്രെഗ് ബെല്ലോ പറഞ്ഞു. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്. പെൻസിൽവാനിയ സംസ്ഥാനത്തിലെ ബട്‌ലർ നഗരത്തിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കാൻ തുടങ്ങവെയാണ് വെടിവയ്‌പ്പുണ്ടായത്. ട്രംപിന്റെ ചെവിയിൽ തട്ടി വെടിയുണ്ട കടന്നുപോയി. ചോരയൊലിപ്പിച്ച ചെവിയോടെ നിന്ന ട്രംപിനെ ഉടൻ സുരക്ഷാസേന രക്ഷപ്പെടുത്തി.